അല്ലാഹുവേ, ഞാനിതാ നിനക്ക് വേണ്ടി മുസ്‌ലിമാവുകയും (എന്നെ സമർപ്പിക്കുകയും), നിന്നിൽ വിശ്വസിക്കുകയും, നിന്നിൽ…

അല്ലാഹുവേ, ഞാനിതാ നിനക്ക് വേണ്ടി മുസ്‌ലിമാവുകയും (എന്നെ സമർപ്പിക്കുകയും), നിന്നിൽ വിശ്വസിക്കുകയും, നിന്നിൽ ഭരമേൽപ്പിക്കുകയും, നിന്നിലേക്ക് പശ്ചാതപിച്ച് മടങ്ങുകയും, നിന്നെ മുൻനിർത്തി വാഗ്വാദം നടത്തുകയും ചെയ്യുന്നു. അല്ലാഹുവേ, നിന്റെ പ്രതാപം മുൻനിർത്തി എന്നെ നീ വഴികേടിലാക്കുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു. നീയല്ലാതെ ആരാധനക്കർഹനില്ല തന്നെ. നീ ഒരിക്കലും മരിക്കാതെ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. ജിന്നുകളും മനുഷ്യരും മരിച്ച് പോകുന്നവരുമാണ്

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവേ, ഞാനിതാ നിനക്ക് വേണ്ടി മുസ്‌ലിമാവുകയും (എന്നെ സമർപ്പിക്കുകയും), നിന്നിൽ വിശ്വസിക്കുകയും, നിന്നിൽ ഭരമേൽപ്പിക്കുകയും, നിന്നിലേക്ക് പശ്ചാതപിച്ച് മടങ്ങുകയും, നിന്നെ മുൻനിർത്തി വാഗ്വാദം നടത്തുകയും ചെയ്യുന്നു. അല്ലാഹുവേ, നിന്റെ പ്രതാപം മുൻനിർത്തി എന്നെ നീ വഴികേടിലാക്കുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു. നീയല്ലാതെ ആരാധനക്കർഹനില്ല തന്നെ. നീ ഒരിക്കലും മരിക്കാതെ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. ജിന്നുകളും മനുഷ്യരും മരിച്ച് പോകുന്നവരുമാണ്."

[സ്വഹീഹ്] [متفق عليه وهذا لفظ مسلم ورواه البخاري مختصرًا]

الشرح

നബി (സ) യുടെ പ്രാർത്ഥനകളിൽ പെട്ട ഒരു ദുആയാണിത്. അല്ലാഹുവേ! നിനക്ക് ഞാൻ സമർപ്പിക്കുകയും കീഴൊതുങ്ങുകയും ചെയ്തിരിക്കുന്നു. നിന്നിൽ ഞാൻ വിശ്വസിക്കുകയും നിന്നെ സത്യപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. നിൻ്റെ മേൽ ഞാൻ ഭരമേൽപ്പിക്കുകയും എൻ്റെ കാര്യങ്ങളെല്ലാം ഏൽപ്പിക്കുകയും നിന്നെ എൻ്റെ അവലംബമാക്കുകയും ചെയ്തിരിക്കുന്നു. നിന്നിലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങുകയും നിന്നെ അനുസരിച്ചു കൊണ്ട് നിന്നിലേക്ക് മുന്നിടുകയും ചെയ്തിരിക്കുന്നു. നിന്നെ മുൻനിർത്തി കൊണ്ട് ഞാൻ വാഗ്വാദം നടത്തുകയും നിൻ്റെ ശത്രുക്കളോട് സംവദിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവേ! നിൻ്റെ പ്രതാപവും മഹത്വവും അധീശത്വവും മുൻനിർത്തി കൊണ്ട് ഞാൻ നിന്നോട് അഭയം തേടുകയും നിന്നിൽ രക്ഷ തേടുകയും ചെയ്യുന്നു; ആരാധനകൾക്ക് അർഹതയുള്ള ഒരുവനുമില്ല; നീയല്ലാതെ. അതിനാൽ എന്നെ നീ സന്മാർഗത്തിൽ നിന്ന് തെറ്റിക്കുകയോ നിൻ്റെ തൃപ്തിയിലേക്ക് എത്തിപ്പെടുന്നതിൽ നിന്ന് തിരിച്ചു വിടുകയോ ചെയ്യുന്നതിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു. നീയാകുന്നു ഒരിക്കലും മരിക്കുകയോ അവസാനിക്കുകയോ ചെയ്യാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവനായ അൽ ഹയ്യ്. ജിന്നുകളും മനുഷ്യരുമെല്ലാം മരിച്ചു പോകുന്നവരും മൃതിയടയുന്നവരുമാകുന്നു.

فوائد الحديث

അല്ലാഹുവിനോട് നിൻ്റെ തേട്ടങ്ങളും ആവശ്യങ്ങളും പറയുന്നതിന് മുൻപ് അവനെ പ്രകീർത്തിക്കുകയും സ്തുതിക്കുകയും ചെയ്യുക എന്നത് ദീനിൽ പഠിപ്പിക്കപ്പെട്ട മര്യാദയാണ്.

അല്ലാഹുവിൽ മാത്രം ഭരമേൽപ്പിക്കലും, അവനോട് മാത്രം രക്ഷ ചോദിക്കലും നിർബന്ധമാണ്. കാരണം അവൻ മാത്രമാണ് എല്ലാ പൂർണ്ണതയുടെ വിശേഷണങ്ങളും ഉള്ളവൻ. അവൻ്റെ മേൽ മാത്രമേ അവലംബമാക്കാൻ പാടുള്ളൂ. അവനൊഴികെ, സർവ്വ സൃഷ്ടികളും എല്ലാ നിലക്കും അശക്തരും അവസാനം മരിച്ചു പോകുന്നവരാണ്. ഭരമേൽപ്പിക്കപ്പെടാൻ അവരൊന്നും അർഹരല്ല.

വിശ്വാസത്തിൻ്റെയും ഈമാനിൻ്റെയും സത്യസന്ധയും ദൃഢവിശ്വാസത്തിൻ്റെ പൂർണ്ണതയും അറിയിക്കുന്ന, അർഥസമ്പുഷ്ടവും ആശയ പൂർണ്ണവുമായ ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ട് റസൂൽ -ﷺ- യെ മാതൃകയാക്കാനുള്ള പ്രേരണ.

സിൻദി (റഹി) പറയുന്നു: "നീയാകുന്നു എന്നെന്നും ജീവിച്ചിരിക്കുന്നവനായ അൽഹയ്യ് എന്ന വാക്കിൽ നിന്ന് നിന്നോട് മാത്രമേ രക്ഷ തേടാവൂ എന്നും, മറ്റൊരാളോടും അത് പാടില്ലെന്നുമുള്ള സൂചനയുണ്ട്."

التصنيفات

ദിക്ർ ചൊല്ലുന്നതിൽ നബി -ﷺ- യുടെ മാർഗം, നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട പ്രാർത്ഥനകൾ