ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും - الصفحة 2

ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും - الصفحة 2

20- ഒരാൾ ചെലവഴിക്കുന്ന ദീനാറുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ (യുദ്ധത്തിനായി മാറ്റിവെച്ച) മൃഗത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ പടപൊരുതുന്ന തൻ്റെ സഹോദരങ്ങൾക്കായി ചെലവഴിക്കുന്ന ദീനാറുമാകുന്നു

21- നിങ്ങളിലാരെങ്കിലും അവന് ഇഷ്ടമുള്ള ഒരു സ്വപ്നം കണ്ടാൽ അത് അല്ലാഹുവിൽ നിന്നാകുന്നു. ആ സ്വപ്നത്തിന് അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ. അവനത് (മറ്റുള്ളവരോട്) പറയുകയും ചെയ്യട്ടെ. ഇനി അവന് വെറുപ്പുണ്ടാക്കുന്ന സ്വപ്നമാണ് കണ്ടതെങ്കിൽ അത് പിശാചിൽ നിന്ന് മാത്രമുള്ളതാണ്. അവൻ അതിൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുകയും, ഒരാളോടും അതിനെ കുറിച്ച് പറയാതിരിക്കുകയും ചെയ്യട്ടെ. എങ്കിൽ ആ സ്വപ്നം അവന് ഉപദ്രവമുണ്ടാക്കുകയില്ല

27- ഏതു പ്രവർത്തനമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?" നബി -ﷺ- പറഞ്ഞു: "നിസ്കാരം അതിൻ്റെ സമയത്ത് നിർവ്വഹിക്കുന്നതാണ്." ശേഷം ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "പിന്നെ മാതാപിതാക്കളോട് നന്മ ചെയ്യലാണ്." ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യലാണ്

33- നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, അഞ്ചു നേരത്തെ നിങ്ങളുടെ നിസ്കാരങ്ങൾ നിർവ്വഹിക്കുകയും, നിങ്ങളുടെ നോമ്പ് അതിൻ്റെ മാസത്തിൽ അനുഷ്ഠിക്കുകയും, നിങ്ങളുടെ സമ്പത്തിലെ സകാത്ത് നൽകുകയും, നിങ്ങളുടെ ഭരണാധികാരികളെ അനുസരിക്കുകയും ചെയ്യുക. എങ്കിൽ നിങ്ങളുടെ റബ്ബിൻ്റെ സ്വർഗത്തിൽ നിങ്ങൾക്ക് പ്രവേശിക്കാം

38- നല്ല സ്വപ്നം അല്ലാഹുവിൽ നിന്നുള്ളതാണ്. മോശം സ്വപ്നം പിശാചിൽ നിന്നുള്ളതാണ്. ആരെങ്കിലും അവന് അനിഷ്ടമുണ്ടാക്കുന്ന എന്തെങ്കിലും കാര്യം കണ്ടുവെങ്കിൽ അവൻ തൻ്റെ ഇടതു ഭാഗത്തേക്ക് മൂന്ന് തവണ (ഉമിനീർ ചെറുതായി തെറിപ്പിച്ചു കൊണ്ട്) തുപ്പട്ടെ. പിശാചിൽ നിന്ന് അവൻ രക്ഷതേടുകയും ചെയ്യട്ടെ. എങ്കിൽ ആ സ്വപ്നം അവന് ഉപദ്രവമേൽപ്പിക്കുകയില്ല

41- അല്ലാഹുവിൻ്റെ റസൂലേ! എനിക്കൊരു പ്രവർത്തനം താങ്കൾ അറിയിച്ചു തരൂ; അത് ഞാൻ പ്രവർത്തിച്ചാൽ എനിക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയണം." നബി -ﷺ- പറഞ്ഞു: "നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. (അഞ്ചു നേരത്തെ) നിസ്കാരം നേരാംവണ്ണം നിലനിർത്തുകയും, നിർബന്ധ സകാത്ത് നൽകുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും ചെയ്യുക

53- തീ കൊണ്ടുള്ള രണ്ട് ചെരുപ്പുകൾ അതിന്റെ വാറുകൾ സഹിതം ധരിപ്പിക്കപ്പെടുന്ന മനുഷ്യനായിരിക്കും ഖിയാമത് നാളിൽ നരകത്തിൽ ഏറ്റവും നിസ്സാരമായ ശിക്ഷ ലഭിക്കുന്ന വ്യക്തി. ആ ചെരുപ്പുകളുടെ ചൂടിൻ്റെ അതിതീവ്രത കാരണത്താൽ അവൻ്റെ തലച്ചോർ ചെമ്പുപാത്രം തിളച്ചുമറിയുന്നതുപോലെ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കും. തന്നേക്കാൾ കഠിനമായ ശിക്ഷ മറ്റൊരാൾക്കുമില്ലെന്നായിരിക്കും അവൻ ധരിക്കുന്നുണ്ടാവുക; എന്നാൽ അവനാണ് അവരിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്നവൻ

67- ആരെങ്കിലും ഒരു ഭക്ഷണം കഴിക്കുകയും, ശേഷം الحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ 'എന്നെ ഈ ഭക്ഷണം കഴിപ്പിക്കുകയും, എൻ്റെ പക്കൽ നിന്നുള്ള എന്തെങ്കിലുമൊരു ശേഷിയോ കഴിവോ ഇല്ലാതെ അതെനിക്ക് ഉപജീവനമായി നൽകുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും' എന്ന (പ്രാർത്ഥന) ചൊല്ലുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്

71- അല്ലാഹുവേ! എൻ്റെ തെറ്റുകളും വിവരക്കേടും കാര്യങ്ങളിലുള്ള അതിരുകവിയലും എന്നേക്കാൾ നിനക്ക് അറിവുള്ള എൻ്റെ വീഴ്ചകളും നീ എനിക്ക് പൊറുത്തു തരേണമേ! അല്ലാഹുവേ! അബദ്ധങ്ങളും, ബോധപൂർവ്വം ചെയ്തതും അവിവേകങ്ങളും തമാശയായി ചെയ്തതും, നീയെനിക്ക് പൊറുത്തു തരേണമേ! ഈ പറഞ്ഞതെല്ലാം എന്നിലുണ്ട്. അല്ലാഹുവേ! ഞാൻ മുന്തിച്ചു വെച്ചതും പിന്തിച്ചു വെച്ചതും, ഞാൻ രഹസ്യമാക്കിയതും പരസ്യമാക്കിയതും നീ എനിക്ക് പൊറുത്തു തരേണമേ! നീയാകുന്നു കാര്യങ്ങളെ മുന്തിക്കുന്നവനും പിന്തിക്കുന്നവനും. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു

84- നിങ്ങൾ രണ്ടു പേരും ചോദിച്ചതിനേക്കാൾ നല്ല ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! നിങ്ങൾ വിരിപ്പിലേക്ക് എത്തിയാൽ -അല്ലെങ്കിൽ കിടക്കയിലേക്ക് അണഞ്ഞാൽ- മുപ്പത്തിമൂന്ന് തവണ (സുബ്ഹാനല്ലാഹ് എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുകയും, മുപ്പത്തിമൂന്ന് തവണ (അൽഹംദുലില്ലാഹ് എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിനെ സ്തുതിക്കുകയും, മുപ്പത്തിനാല് തവണ (അല്ലാഹു അക്ബർ എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും ചെയ്യുക. ഒരു വേലക്കാരനേക്കാൾ നിങ്ങൾക്ക് ഉത്തമമായിട്ടുള്ളത് അതാണ്

87- നീ ഇപ്രകാരം പറയുക: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، اللهُ أَكْبَرُ كَبِيرًا، وَالْحَمْدُ لِلَّهِ كَثِيرًا، سُبْحَانَ اللهِ رَبِّ الْعَالَمِينَ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَزِيزِ الْحَكِيمِ (സാരം) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ മാത്രമാണ് ആരാധനക്ക് അർഹൻ; അവന് യാതൊരു പങ്കുകാരനുമില്ല. അല്ലാഹുവാണ് എല്ലാത്തിനേക്കാളും വലിയവൻ. അല്ലാഹുവിനെ ധാരാളമായി ഞാൻ സ്തുതിക്കുന്നു. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുന്നു. പ്രതാപവാനും യുക്തിമാനുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും അവസ്ഥാന്തരവുമില്ല

93- (സ്വർഗക്കാർ സ്വർഗത്തിൽ) പ്രവേശിച്ചാൽ ഒരാൾ വിളിച്ചു പറയും: നിങ്ങൾക്കിനി എന്നെന്നും ജീവിക്കാം; ഒരിക്കലും നിങ്ങൾ മരിക്കുന്നതല്ല. നിങ്ങൾക്കിനി എന്നും ആരോഗ്യമാണ്; ഒരിക്കലും നിങ്ങൾക്ക് അസുഖം ബാധിക്കില്ല. നിങ്ങൾക്കിനി എന്നും യുവത്വമാണ്; നിങ്ങളൊരിക്കലും വൃദ്ധരാവുകയില്ല. നിങ്ങൾക്കിനി എന്നും സുഖിക്കാം; നിങ്ങൾക്കിനിയൊരിക്കലും പ്രയാസമില്ല

99- സ്ത്രീകളുടെ സമൂഹമേ! നിങ്ങൾ ദാനം നൽകുക. നരകക്കാരിൽ നിങ്ങളെയാണ് എനിക്ക് അധികം കാണിക്കപ്പെട്ടത്." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അതെന്തു കൊണ്ടാണ്?!" നബി -ﷺ- പറഞ്ഞു: "നിങ്ങൾ ശാപം അധികരിപ്പിക്കുകയും, കൂടെക്കഴിയുന്നവനോട് നന്ദികേടു കാണിക്കുകയും ചെയ്യുന്നു. ദൃഢനിശ്ചയത്തിലുള്ള ഒരു പുരുഷൻ്റെ ബുദ്ധിയെ ഇല്ലാതെയാക്കാൻ കഴിവുള്ള, ബുദ്ധിയും ദീനും കുറഞ്ഞ ഒരു കൂട്ടരെ നിങ്ങളിലല്ലാതെ ഞാൻ കണ്ടിട്ടില്ല